National
ന്യൂഡൽഹി: ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളുടെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടക്കുന്ന "എഐ ഇംപാക്ട് സമ്മിറ്റ് 2026' ന്റെ രണ്ടാം ദിവസമാണു നിർമിത ബുദ്ധി സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ബുദ്ധിശക്തിയും യുക്തിയും തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും സാങ്കേതികവിദ്യയെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്നുവെന്ന് മോദി ചൂണ്ടിക്കാട്ടി. കേൾക്കാനുള്ള ആഗ്രഹം, ശ്രദ്ധയോടെയുള്ള ശ്രവണം, ഗ്രഹണം, ഓർത്തുവയ്ക്കൽ, യുക്തിചിന്ത, വിവേചനബുദ്ധി, അർഥം ഗ്രഹിക്കൽ, തത്വങ്ങളെക്കുറിച്ചുള്ള അറിവ് എന്നിവയാണ് ബുദ്ധിയുടെ ഗുണങ്ങളെന്നും ഇവയാണ് അടിത്തറയെന്നും അർഥം വരുന്ന സംസ്കൃത ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.
ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ എക്സ്പോ ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി, ഉത്തരവാദിത്തമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ വികസനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.
ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും വിശ്വാസയോഗ്യവും വികസനോന്മുഖവുമായ എഐ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങി നിരവധി രാജ്യങ്ങളുടെ സാന്നിധ്യം ഉച്ചകോടിയിലുണ്ട്. പീപ്പിൾ, പ്ലാനറ്റ്, പ്രോഗ്രസ് എന്നിങ്ങനെ മൂന്നു പ്രധാന വിഭാഗങ്ങളിലായി 300-ലധികം പ്രദർശനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വഖഫ്, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മുതലായ വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് ആശങ്ക അറിയിച്ചെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ. എന്നാൽ മുസ്ലിംങ്ങൾ ഇന്ത്യയിൽ പ്രതിസന്ധികൾ നേരിടുന്നില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യ പുരോഗതിക്കായി ഒന്നിച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തത്. ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിൽ കാന്തപുരത്തിന്റെ സംഭാവനകൾ ശ്രദ്ധേയമെന്ന് മോദി എക്സിൽ കുറിച്ചിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ 762 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രാലയം ഈ കണക്കുകൾ വ്യക്തമാക്കിയത്.
2024-ൽ വാർഷിക ചെലവ് 100 കോടി രൂപ കടന്നു. 2025-ൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങൾക്കായി മാത്രം 175 കോടിയിലധികം രൂപ ചെലവായി.
മിക്ക വിദേശയാത്രകളിലും ആതിഥേയ രാജ്യങ്ങളാണ് താമസം ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ, ഉദ്യോഗസ്ഥ സംഘം, മാധ്യമ സംഘം, മറ്റു യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്കായി ഇന്ത്യയാണ് പണം ചെലവഴിക്കുന്നത്.
യാത്രകളുടെ സ്വഭാവമനുസരിച്ച് 27 മുതൽ 72 വരെ അംഗങ്ങളാണ് പ്രധാനമന്ത്രിയെ സാധാരണയായി അനുഗമിക്കുന്നത്. എന്നാൽ 2025-ൽ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ പ്രതിനിധി സംഘത്തിൽ 95 പേർ ഉണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്താണ് വിദേശയാത്രകൾക്കായി ഏറ്റവും കുറഞ്ഞ തുക ചെലവാക്കിയത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്ത് ചെലവ് ഇതിലും കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദാഹരണത്തിന്, 2011-ലെ അദ്ദേഹത്തിന്റെ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ സന്ദർശനത്തിന് 9.95 കോടി രൂപയുമാണ് ചെലവായത്.
പണപ്പെരുപ്പം, കറൻസി മൂല്യത്തിലെ മാറ്റങ്ങൾ, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം, യാത്രയുടെ ദൂരം, സുരക്ഷാ ക്രമീകരണങ്ങൾ, സംഘത്തിന്റെ വലിപ്പം എന്നിവയാണ് ചെലവ് കൂടാൻ കാരണമായി മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിവിധ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച റെയിൽവേ തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നും പന്ത്രണ്ടായി ഉയർത്താനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
യാത്രക്കാരുടെ കടുത്ത തിരക്ക് പരിഗണിച്ച് കൊല്ലം - എറണാകുളം, കൊല്ലം - കോട്ടയം, പാലക്കാട് - എറണാകുളം റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്. മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യം പരിഗണിച്ച് ഉടനടി നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിന് രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു. ഈ തീരുമാനം നിത്യയാത്രക്കാരായ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വലിയ രീതിയിൽ ഉപകാരപ്പെടുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
International
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി.
അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നു മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്.
"പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു' -മോദി കുറിച്ചു.
ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
International
ധാക്ക: മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്.
ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി സഖ്യം വിജയം ഉറപ്പിച്ചത്. 60-കാരനായ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകും.
ധാക്ക-17, ബോഗുറ-6 എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നു മത്സരിച്ച താരിഖ് റഹ്മാൻ രണ്ടിടത്തും മികച്ച വിജയമാണു നേടിയത്. ആകെയുള്ള 300 സീറ്റുകളിൽ 292 ഇടത്താണ് ബിഎൻപി നേരിട്ട് മത്സരിച്ചത്. ഇതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ബിഎൻപി നേടിയത്.
2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്തായതോടെയാണ് രാഷ്ട്രീയത്തിൽ താരിഖ് റഹ്മാൻ വീണ്ടും സജീവമാകുന്നത്. 17 വർഷം താരിഖ് യുകെയിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു. 2025 ഡിസംബറിൽ ഖാലിദ സിയയുടെ നിര്യാണത്തിനുശേഷമാണ് താരിഖ് ബംഗ്ലാദേശിൽ മടങ്ങിയെത്തുന്നതും പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നതും.
യുഎസിന്റെ അഭിനന്ദനം
ബിഎൻപിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അമേരിക്ക അഭിനന്ദിച്ചു. ബംഗ്ലാദേശിലെ ജനങ്ങൾക്കും ബിഎൻപിക്കും ആശംസകൾ നേരുന്നതായും ഇരുരാജ്യങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കുമായി പുതിയ സർക്കാരുമായി ചേർന്നു പ്രവർത്തിക്കാൻ താത്പര്യപ്പെടുന്നതായും യുഎസ് സ്ഥാനപതി ബ്രെന്റ് ടി. ക്രിസ്റ്റൻസൺ പറഞ്ഞു.
ഇന്ത്യയോടുള്ള സൗഹൃദം
പുതിയ സർക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്നതാണ്. ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ, "പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധമാണ് ആഗ്രഹിക്കുന്നത്' എന്നായിരുന്നു താരിഖിന്റെ മറുപടി. ഇന്ത്യയുമായുള്ള സൗഹൃദം വരും ദിവസങ്ങളിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കുമെന്നും താരിഖ് പറഞ്ഞിരുന്നു.
International
ധാക്ക: 15 വർഷം നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടന്ന ചരിത്രപ്രധാനമായ പൊതുതെരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 151 സീറ്റുകൾ ബിഎൻപി ഇതിനകം പിന്നിട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആകെ 300 പാർലമെന്റ് സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ബിഎൻപി സഖ്യം ഏകദേശം 200-ഓളം സീറ്റുകളിൽ വിജയം ഉറപ്പിച്ചു. മുഖ്യ എതിരാളിയായിരുന്ന ജമാഅത്തെ ഇസ്ലാമി നയിക്കുന്ന സഖ്യം നിലവിൽ 60-ഓളം സീറ്റുകളുമായി പിന്നിലാണ്.
ദീർഘകാലത്തെ രോഗബാധയെത്തുടർന്ന് 2025 ഡിസംബർ 30-ന് അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ അഭാവത്തിൽ മകൻ താരിഖ് റഹ്മാനാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ തന്നെ അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത.
ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കിയതിനാൽ ഒരു 'ദ്വിമുഖ' പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെടുപ്പ് 'പ്രഹസനം' ആണെന്ന് ഹസീന ആരോപിച്ചെങ്കിലും 48 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിനൊപ്പം തന്നെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ മുന്നോട്ടുവെച്ച ഭരണഘടനാ പരിഷ്കാരങ്ങൾക്കായുള്ള ഹിതപരിശോധനയും നടന്നു. ഇതിൽ ഭൂരിഭാഗം പേരും പരിഷ്കാരങ്ങളെ അനുകൂലിച്ചതായാണ് പ്രാഥമിക സൂചന.
വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖുൽനയിൽ ബിഎൻപി നേതാവ് കൊല്ലപ്പെടുകയും ഗോപാൽഗഞ്ചിൽ ബോംബാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഫെബ്രുവരി 12-ന് നടന്ന ഈ തിരഞ്ഞെടുപ്പ് ബംഗ്ലാദേശിലെ 'ജെൻ സി' വിപ്ലവത്തിന് ശേഷമുള്ള ആദ്യത്തെ ജനവിധിയാണ്. ഔദ്യോഗിക ഫലപ്രഖ്യാപനം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൂർത്തിയാകും.
National
ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ബിജെപി ജനപ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാർഗിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്.
ഡൽഹി പ്രവാസ് നൈപുണ്യവികസന പരിപാടിയുടെ ഭാഗമായി കേരളത്തിൽ ബിജെപി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽനിന്നുള്ള ജനപ്രതിനിധികളുമായി പ്രധാനമന്ത്രി ഒന്നര മണിക്കൂറിലധികം സംവദിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പ്രതിനിധിസംഘം ഇന്നലെ രാവിലെ കേന്ദ്ര നഗരവികസനമന്ത്രി മനോഹർ ലാൽ ഖട്ടറെ സന്ദർശിച്ചതിനുശേഷം സംഘം ഉച്ചയ്ക്കു പാർലമെന്റിലെത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും കേന്ദ്രമന്ത്രിമാരെയും കണ്ടിരുന്നു. ഇതിനുശേഷം വൈകുന്നേരം നാലരയോടെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ സംഘം രാത്രിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി.
ഇന്നു രാവിലെ ബിജെപി ആസ്ഥാനത്ത് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവർ കേരളസംഘത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനും സന്ദർശിച്ചതിനുശേഷം സംഘം നാട്ടിലേക്ക് മടങ്ങും.
National
ന്യൂഡൽഹി: ഭാരതവും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ, സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികവും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ 50-ാം വർഷവും ഒത്തുചേരുന്ന ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും സുരക്ഷാപരവുമായ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള 'സെസെൽ' എന്ന സംയുക്ത വിഷൻ ഡോക്യുമെന്റ് ഇരുനേതാക്കളും പുറത്തിറക്കി. സെയ്ഷെൽസിന്റെ വികസനത്തിനായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചു.
ഫിൻടെക് , ആരോഗ്യം, പ്രതിരോധം, നവീന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കും. പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾക്കും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും ഇരുരാജ്യങ്ങളും മുൻഗണന നൽകും. കായികം, സംസ്കാരം എന്നീ മേഖലകളിൽ കൂടുതൽ ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനമായി.
സമുദ്ര സുരക്ഷയിൽ വിശ്വസ്ത പങ്കാളിയായ സെയ്ഷെൽസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുമെന്ന് ഇന്ത്യ ആവർത്തിച്ചു. ചരിത്രപരമായ ബന്ധത്തെ ഭാവിയിലേക്കുള്ള സുശക്തമായ പങ്കാളിത്തമാക്കി മാറ്റാനാണ് ഈ കൂടിക്കാഴ്ച ലക്ഷ്യമിടുന്നത്.
National
ന്യൂഡൽഹി: പ്രതിപക്ഷ ബഹളം തുടരുന്ന സാഹര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതിവ് മറുപടി പ്രസംഗം ഇല്ലാതെ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി.
പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ സ്പീക്കർ ഓം ബിർള ഉച്ചയ്ക്ക് രണ്ട് മണി വരെ സഭ നടപടികൾ നിർത്തി വച്ചു. സാധാരണയിൽ നിന്നും വ്യത്യസ്തമായാണ് ഇത്തരമൊരു നടപടി. സാധാരണ ചർച്ച നടന്ന ശേഷം പ്രധാനമന്ത്രി അവസാനം മറുപടി നൽകുകയാണ് പതിവ്.
എന്നാൽ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂർത്തിയാക്കാതെ പ്രധാനമന്ത്രിയെ സംസാരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതോടെ ലോക്സഭയിൽ പ്രധാനമന്ത്രി പ്രസംഗിക്കാതെ നന്ദി പ്രമേയം പാസാക്കി. ഇന്ന് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി രാജ്യസഭയിൽ മറുപടി പ്രസംഗം നടത്തിയേക്കും.
പ്രതിപക്ഷം സഹകരിച്ചാൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിക്കും. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പ്രസംഗം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സഭയിലെ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിൽ വരെ പ്രതിപക്ഷ പ്രതിഷേധം എത്തിയതോടെ പ്രസംഗത്തിനായി അദ്ദേഹം സഭയിലെത്തിയില്ല.
പ്രതിപക്ഷത്തിന്റെ ഈ നടപടിക്കെതിരെ ഇന്ന് രാവിലെ സഭ സമ്മേളിച്ചപ്പോൾ സ്പീക്കർ ഓം ബിർള രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്റിന്റെ അന്തസിന് യോജിച്ച നടപടിയല്ലെന്നും സ്ഥാപിതമായ മര്യാദയുടെ ലംഘനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വിമർശിച്ചു.
2020ൽ അതിർത്തിയിൽ ചൈന നടത്തിയ സൈനിക നടപടിയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധിയെ അനുവദിക്കാതിരുന്നതും അദ്ദേഹത്തിന്റെ പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാത്തതുമാണ് പ്രതിപക്ഷ ബഹളത്തിന് കാരണം.
National
ന്യൂഡൽഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അമേരിക്കൻ പ്രസിഡന്റിന് മുന്നിൽ നരേന്ദ്രമോദി കീഴടങ്ങുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്നും വേണുഗോപാൽ വിമർശിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രഖ്യാപനങ്ങൾ നടത്തുന്നത് ട്രംപാണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമാണ് മറ്റൊരു രാഷ്ട്രത്തിന്റെ പ്രസിഡന്റ് നമ്മുടെ രാജ്യത്തിന്റെ കരാർ പ്രഖ്യാപിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
ട്രംപ് തീരുമാനിച്ചത് അനുസരിച്ച് മോദി കീഴടങ്ങുകയാണ്. രാജ്യത്തിന്റെ പരമാധികാരം അടിയറവ് വയ്ക്കുന്ന ഗുരുതര പ്രശ്നമാണിത്. പാർലമെന്റിന്റെ നടപടിക്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തെ തടസപ്പെടുത്തുന്നു. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നില്ല. പാർലമെന്റ് അല്ലെങ്കിൽ എവിടെയാണ് ചർച്ചകൾ നടത്തേണ്ടത്? പ്രധാനമന്ത്രിയെ നോക്കുകുത്തിയാക്കി തന്ത്രപ്രധാനമായ കാര്യങ്ങൾ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നു.
പ്രധാനമന്ത്രിക്ക് ഭയമല്ലെങ്കിൽ എന്തുകൊണ്ട് രാഹുൽഗാന്ധിയുടെ പ്രസ്താവനകൾ കേന്ദ്രം നിഷേധിക്കുന്നില്ല? അപ്രിയകരമായ സത്യങ്ങൾ പുറത്തു വരാതിരിക്കാൻ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാൻ ശ്രമിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
National
ഛണ്ഡീഗഡ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ സംസ്ഥാന അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിദ്ദുവിന്റെ ഭാര്യ ഡോ. നവ്ജോത് കൗർ സിദ്ദു പാർട്ടി വിട്ടു. പിസിസി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയാണ് നവ്ജോത് കൗർ പാർട്ടി വിട്ടത്.
സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലാണ് പാർട്ടി വിടുന്നുവെന്ന് അവർ പ്രഖ്യാപിച്ചത്. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത് ദുർബലപ്പെടുത്തിയെന്ന് അവർ വിമർശിച്ചു.
പഞ്ചാബിലെ മുൻ എംഎൽഎയും മുൻ മന്ത്രിയുമാണ് നവജോത് കൗർ. ആദ്യം ബിജെപിയിലായിരുന്നെങ്കിലും പിന്നീട് ഭർത്താവിനൊപ്പം ഇവർ കോൺഗ്രസിലെത്തി. എന്നാൽ പാർട്ടിയിൽ ഒരു വിഭാഗവുമായി നിരന്തരം തർക്കങ്ങളുണ്ടായി. ഒരു ഘട്ടത്തിൽ തന്റെ ഭർത്താവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലേ ഇനി സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങൂവെന്നും അവർ നയം വ്യക്തമാക്കിയിരുന്നു.
അതേസമയം മോദിയുടെ പഞ്ചാബ് സന്ദർശനത്തിന് മുന്നോടിയായാണ് നവജോത് കൗർ കോൺഗ്രസ് വിട്ടതെന്നത് പ്രധാനമാണ്. നവജോത് കൗർ ബിജെപിയിൽ ചേരുമെന്നാണ് സൂചന. മോദി പങ്കെടുക്കുന്ന പരിപാടിയിൽ വച്ച് ഇവർ ബിജെപിയിൽ അംഗത്വം എടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
National
ന്യൂഡൽഹി: വോട്ടർമാരാകുക എന്നതു ഭരണഘടനാപദവി മാത്രമല്ല, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായുള്ള പൗരന്റെ പ്രധാന കടമകൂടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ദേശീയ വോട്ടർ ദിനത്തിൽ ആശംസ നേർന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കുന്നതാണീ ഈ ദിവസമെന്നും എക്സിലെ പോസ്റ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 വോട്ടർ ദിനമായാണു രാജ്യം ആഘോഷിക്കുന്നത്.
Kerala
തിരുവനന്തപുരം : കോർപറേഷനിൽ ബിജെപി ഭരണം ഉറപ്പുവരുത്തിയതിൽ സന്തോഷം പൂണ്ട് തിരുവനന്തപുരം ജില്ലയുടെ സമ്പൂർണ വികസനത്തിനായി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ കബളിപ്പിച്ചൂവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മോദിയുടെ സന്ദർശനം കേരളീയരെ അക്ഷരാർഥത്തിൽ ഇളിഭ്യരാക്കി. യാതൊരുവികസന പ്രഖ്യാപനങ്ങളും ഉണ്ടായില്ല എന്നു മാത്രമല്ല കേരളത്തിന് ലഭ്യമാകേണ്ട എയിംസിനെ കുറിച്ച് അദ്ദേഹം മനഃപൂർവം മൗനം പാലിക്കുകയാണ് ഉണ്ടായത്. മാത്രമല്ല കേരളത്തിനു ലഭിക്കാനുള്ള 5783 കോടി രൂപ ലഭ്യമാക്കുന്ന കാര്യത്തിലും മൗനം പാലിച്ചു.
അതിവേഗ റെയിൽ തിരുവനന്തപുരം സന്ദർശനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിക്കും എന്ന് കൊട്ടിഘോഷിച്ച ബിജെപി നേതൃത്വം ഇപ്പോൾ എന്തു പറയുന്നുവെന്നും ബിനോയ് ചോദിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംഘടിപ്പിച്ച വികസിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു.
കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോർപറേഷൻ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തിൽ പറഞ്ഞു.
ഇരുമുന്നണികളും ഇപ്പോൾ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. സാധാരണക്കാരുടെ ശത്രു ആയി മാറിയ എൽ ഡി എഫ് സർക്കാരിനെ പാഠം പഠിപ്പിക്കണം. കേരളത്തെ മാറ്റാനുള്ള സമയമാണ് ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നും എൽഡിഎഫിനേയും യുഡിഎഫിനേയും തൂത്തെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Kerala
തിരുവനന്തപുരം: വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകുമെന്നും കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി.
ജനങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ സംബോധന ചെയ്തായിരുന്നു പ്രസംഗം. മേയർ വി.വി. രാജേഷിനെ തന്റെ പഴയ സുഹൃത് എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്.
കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടി. മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി.
കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ട്. തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ട്. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ - ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, നിരവധിപദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കംകുറിച്ചു. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു, അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു, കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ആരംഭിച്ചു. പുത്തരിക്കണ്ടം മൈതാനം വരെയാണ് റോഡ് ഷോ. നിരവധി വാഹനവ്യൂഹങ്ങളുടെ അകമ്പടിയോടെയും കനത്ത സുരക്ഷാസന്നാഹത്തോടെയുമാണ് റോഡ് ഷോ നടത്തുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് സ്വീകരിച്ചത്.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.
വിമനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കാണ് പ്രധാനമന്ത്രി പോകുന്നത്. ഇവിടെ റോഡ് ഷോ ക്രമീകരിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മേയര്‍ വി.വി. രാജേഷ് എത്തില്ല. സുരക്ഷാ കാരണങ്ങളാല്‍ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നു മേയര്‍ അറിയിച്ചു. അതേസമയം, പുത്തരിക്കണ്ടത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ എത്തുമ്പോള്‍ മേയര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുന്നതു പതിവാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളിലും വേദിയിലുള്ളതിനാലാണ് വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങ് ഒഴിവാക്കിയതെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്, സൈനിക, പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി 22 പേര് ചേര്‍ന്നാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുക. എന്‍ഡിഎ ബിജെപി നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ വികസന രേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സംസ്ഥാന സർക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പ്രഖ്യാപനമെന്നും വിശദ വികസന രേഖ പ്രധാനമന്ത്രിക്ക് അടുത്ത മാസത്തോടെ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തലസ്ഥാനത്തെത്തും. വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
രാവിലെ 10.15ന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും. രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് കർമ്മങ്ങൾ എന്നിവ അദ്ദേഹം നിർവഹിക്കും.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ചരിത്രമേറെയുള്ള സൗത്ത് ബ്ലോക്കിൽനിന്നും സെൻട്രൽ വിസ്തയുടെ ഭാഗമായി നിർമാണം പൂർത്തിയായ സേവ തീർഥിലേക്ക് (സേവനത്തിന്റെ പുണ്യസ്ഥലം) പ്രധാനമന്ത്രിയുടെ ഓഫീസ് മാറുന്പോൾ ആധുനികതയിലേക്കുള്ള ഒരു കാൽവയ്പാണത്.
പതിറ്റാണ്ടുകളായി രാജ്യത്തിന്റെ അധികാരത്തിന്റെയും അധികാര ശ്രേണിയുടെയും പ്രതീകമായിരുന്നു ബ്രിട്ടീഷ് ഭരണകാലത്തു പണികഴിപ്പിച്ച സൗത്ത് ബ്ലോക്ക്. ഇടുങ്ങിയ ഇടനാഴികളും അടച്ചിട്ട ഉദ്യോഗസ്ഥചേംബറുകളും സൗത്ത് ബ്ലോക്കിന്റെ പ്രത്യേകതയായിരുന്നു.
എന്നാൽ ഇതിൽനിന്നെല്ലാം ഒരു മാറ്റം സേവാതീർഥിൽ പ്രതീക്ഷിക്കാം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അടച്ചിട്ട കാബിനുകൾക്കും ഉദ്യോഗസ്ഥ ചേംബറുകൾക്കും പകരം തുറന്നിട്ട ആധുനിക ഓഫീസ് മാതൃകയിലാണു പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്കിടയിൽ ഔപചാരികത ഒഴിവാക്കി പരസ്പര സഹകരണവും ഏകോപനവും വേഗത്തിലാക്കാനും വളർത്താനും ഇത്തരമൊരു മാതൃക സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ.
സൗത്ത് ബ്ലോക്കിൽ ഇന്ത്യ-യൂറോപ്പ് വാസ്തുവിദ്യ പ്രതിഫലിക്കുന്പോൾ ആധുനിക രൂപകല്പനയുടെയും ഇന്ത്യൻ നാഗരികയുടെയും സംയോജനമാണു സേവാ തീർഥിൽ നിഴലിക്കുക.
ഇന്ത്യൻ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വാസ്തുശില്പങ്ങൾ അകത്തെ കാഴ്ചയുടെ മാറ്റ് കൂട്ടും. വിദേശനേതാക്കളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഉൾക്കൊള്ളാൻ സാധിക്കുംവിധം സമ്മേളനമുറികളും പ്രധാനമന്ത്രിയുടെ സ്വകാര്യ ഓഫീസും സേവ തീർഥിൽ ഒരുക്കിയിട്ടുണ്ട്.
ഭൂകന്പത്തെ പ്രതിരോധിക്കുന്നതുൾപ്പെടെ ഏതൊരു പ്രതികൂല കാലാവസ്ഥയെയും അതിജീവിക്കാൻ സാധിക്കുംവിധമാണ് സേവ തീർഥിന്റെ നിർമാണം. അടിത്തറ മുതൽ എല്ലാ മേഖലയിലും നൂതന സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിൽ ‘ഇന്ത്യ ഹൗസ്’ എന്നറിയപ്പെടുന്ന ആധുനികരീതിയിൽ നിർമിച്ച കോണ്‍ഫറൻസ് റൂം മറ്റൊരു പ്രത്യേകതയാണ്. ഉന്നതതല ഉഭയകക്ഷി യോഗങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ, തുടങ്ങി പ്രധാന യോഗങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തും. ഏകദേശം 1200 കോടി രൂപയോളം ചെലവഴിച്ചാണ് സേവ തീർഥിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
National
ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ഈ മാസം 14-നു ശേഷം (മകരസംക്രാന്തി കഴിഞ്ഞ്) പ്രധാനമന്ത്രി പുതിയ ഓഫീസില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകൾ. മറ്റ് മന്ത്രാലയങ്ങള്‍ ഇതിനോടകം കര്‍ത്തവ്യ ഭവനിലേക്ക് മാറിക്കഴിഞ്ഞു. സേവ തീര്‍ഥ് (സേവനത്തിന്റെ പുണ്യസ്ഥലം എന്നര്‍ത്ഥം) എന്നാണ് ഔദ്യോഗിക പേര്. കെട്ടിടത്തിന്റെ അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
നിര്‍മ്മാണ സമയത്ത് എക്സിക്യൂട്ടീവ് എന്‍ക്ലേവ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. ന്യൂഡല്‍ഹിയുടെ ഹൃദയ ഭാഗത്ത് ദാരാ ഷിക്കോ റോഡിനടുത്താണ് പുതിയ കെട്ടിടം. പ്രധാന മന്ത്രിയുടെ ഓഫീസ് (സേവാ തീര്‍ഥ് 1), കാബിനറ്റ് സെക്രട്ടറിയേറ്റ് (സേവാതീര്‍ഥ് 2), ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫീസും (സേവാ തീര്‍ഥ് 3) ചേരുന്നതാണ് പുതിയ കെട്ടിടം. പുതിയ കെട്ടിടത്തിന്റെ നിര്‍മാണ രീതി പി.എം.ഒ.യില്‍ ഓപ്പണ്‍ ഫ്ളോര്‍ പ്ലാന്‍ എന്ന പുതിയ തൊഴില്‍ സംസ്കാരം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
വിദേശ നേതാക്കളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള നൂതനമായ മുറികള്‍ക്ക് പുറമേ കാബിനറ്റ് യോഗങ്ങള്‍ക്കായി പ്രത്യേക മുറികളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം 78 വര്‍ഷത്തിലധികമായി സൗത്ത് ബ്ലോക്കിലായിരുന്നു പി.എം.ഒ. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കെട്ടിടമാണ്. ലൂട്യന്‍സ് ഡല്‍ഹി എന്നറിയപ്പെടുന്ന ഡല്‍ഹിയുടെ ഹൃദയഭാഗത്തെ ഹെറിറ്റേജ് കെട്ടിടങ്ങളാണ് നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഈ രണ്ട് കെട്ടിടങ്ങള്‍ക്ക് നടുവിലായാണ് രാഷ്ട്രപതി ഭവന് സ്ഥിതി ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമേ പ്രതിരോധകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സൗത്ത് ബ്ലോക്കിലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി ഈ ഓഫീസുകള്‍ ഇവിടെ നിന്നും മാറും. പഴയ നോര്‍ത്ത്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങള്‍ 5,000 വര്‍ഷത്തെ ഇന്ത്യന്‍ നാഗരികത പ്രദര്‍ശിപ്പിക്കുന്ന വന്‍ മ്യൂസിയമാക്കി മാറ്റാനാണ് പദ്ധതി. ആദ്യ ഘട്ടം അടുത്ത വര്‍ഷം തുടക്കത്തില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിമത്ത മനോഭാവവും കൊളോണിയല്‍ മാനസികാവസ്ഥയും വെടിയണമെന്ന് 75-ാമത് സ്വാതന്ത്യ ദിനഘോഷങ്ങളുടെ ഭാഗമായി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
International
ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയെക്കുറിച്ച് സംസാരിക്കാനായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചതിനു പിന്നാലെ നെഹന്യാഹു ഇന്ത്യയിലേക്ക് എത്തുമെന്ന സൂചനകളും ശക്തമായി.
ബുധനാഴ്ചയായിരുന്നു സംഭാഷണം. ന്യു ഇയറിനു ശേഷം ഇതു രണ്ടാം തവണയാണ് ഇരുവരും സംസാരിക്കുന്നത്. നെതന്യാഹുവിന്റെ ഇന്ത്യാസന്ദർശനത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വൈകാതെ മോദിയെ കാണാനാകുമെന്ന പ്രതീക്ഷ ഇസ്രയേൽ പ്രധാനമന്ത്രി പങ്കുവച്ചു. ഇതോടെ 2018നു ശേഷം നെതന്യാഹു ഇന്ത്യയിലേക്കു വീണ്ടുമെത്തുമെന്ന സൂചന ശക്തമായി.
ഭീകരവാദത്തിനെതിരേ ശബ്ദമുയർത്താൻ ഇരു രാജ്യങ്ങളും ഒന്നിച്ചു നിൽക്കുമെന്നു സംഭാഷണത്തിനു ശേഷം നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കും. ഗാസ സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ നെതന്യാഹു മോദിയെ ധരിപ്പിച്ചു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്തു. പലസ്തീനിൽ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇനി പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്നതാണ് ഗാസ സമാധാന കരാർ.
District News
കാലടി: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് ഒന്‍പത് മുതൽ 12 വരെ ഡൽഹിയിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ പങ്കെടുക്കാൻ ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ എൻഎസ്എസ് വോളണ്ടീയറായ ഗായത്രി ജയൻ കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിലും പ്രബന്ധരചനാ മത്സരത്തിലും മികച്ച പ്രകടനം നടത്തിയാണ് ഗായത്രി ഈ നേട്ടത്തിലേക്ക് എത്തിയത്.
കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 പേരാണ് ദേശീയയുവജന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഭാരതത്തിന്റെ മൃദുശക്തി - സാംസ്കാരിക നയതന്ത്രവും ആഗോള സ്വാധീനവും എന്ന വിഷയത്തിൽ ഗായത്രി പ്രധാനമന്ത്രിക്കുമുമ്പിൽ വിഷയാവതരണം നടത്തും. ഡൽഹിയിലേക്ക് പോകുന്നതിനു മുമ്പ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി സംഘം കൂടിക്കാഴ്ച നടത്തും.
ഇലക്ട്രോണിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് ഗായത്രി. തൃശ്ശൂർ മറ്റത്തൂർകുന്ന് സ്വദേശികളായ ടി. ജയൻ, പി.പി. വിജയശ്രീ എന്നിവർ മാതാപിതാക്കളാണ്. കഴിഞ്ഞ വർഷവും പ്രധാനമന്ത്രിയുമായി സംവദിക്കാൻ ആദിശങ്കരയിലെ വിദ്യാർഥിനി ജി.എ. ദേവിക തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Kerala
തിരുവനന്തപുരം: ക്രൈസ്തവ വേട്ട അവസാനിപ്പിക്കാൻ സംഘപരിവാർ അണികൾക്കു നിർദേശം നൽകാൻ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയാറാകണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
ഉത്തരാഖണ്ഡ്, രാജസ്ഥാൻ, യുപി, ഡൽഹി, ജമ്മു കാശ്മീർ, ഛത്തീസ്ഗഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കേക്കുമായി അരമനകൾ കയറിയിറങ്ങിയ ബിജെപി നേതാക്കൾ ഇത്തവണ അതിന് മുതിരാതിരുന്നത് ഈ ആക്രമണങ്ങളിലെ കുറ്റബോധം കൊണ്ടാണോ എന്ന് ഹസൻ ചോദിച്ചു.
കേരളത്തിൽ ക്രൈസ്തവ സഭയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപി നേതൃത്വം അവരുടെ ദേശീയനേതൃത്വത്തോട് എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബർ വരെ 706 ആക്രമണങ്ങൾ ക്രൈസ്തവർക്കെതിരേ നടന്നു. അക്രമികളായ സംഘപരിവാർകാർക്കെതിരേ ചെറുവിരൽ അനക്കാൻ ബിജെപി ഭരണകൂടം തയാറാകുന്നില്ല.
ക്രിസ്മസ് അവധി ദിവസം സ്കൂൾ പ്രവൃത്തി ദിനമാക്കി യുപിയിലെ യോഗി സർക്കാർ ഉത്തരവിറക്കിയതിലും വിദ്വേഷ രാഷ്ട്രീയം പ്രകടമാണ്. മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നൽകുന്പോഴാണ് രാജ്യത്തെ കന്യാസ്ത്രീകൾക്ക് സന്ന്യാസവസ്ത്രം ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത്.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കുന്ന ആക്രമണങ്ങൾക്കെതിരേ എല്ലാ മതേതരവിശ്വാസികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗോഹട്ടി-കോൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.
സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ ഭാരത് സ്ലീപ്പറിന്റേതെന്ന് മന്ത്രി പറഞ്ഞു.
16 കോച്ചുകളാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലുള്ളത്. 11 ത്രീ-ടയർ എസി കോച്ചുകൾ, നാല് ടു-ടയർ എസി കോച്ചുകൾ, ഒരു ഫസ്റ്റ് എസി കോച്ചുള്ള ട്രെയിനിൽ ആകെ 823 യാത്രക്കാര്‍ക്കു സഞ്ചരിക്കാനാകും.
Kerala
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം മേയർക്കും മറ്റു ബിജെപി കൗൺസിലർമാർക്കും പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. മേയറായി ചുമതലയേറ്റ വി.വി.രാജേഷിനും ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ ജി.എസ്. ആശാ നാഥിനും മറ്റ് പ്രവർത്തകർക്കുമാണ് ആശംസ നേർന്നുകൊണ്ട് മോദിയുടെ കത്ത് എത്തിയത്.
തിരുവനന്തപുരവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും നഗരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി കത്തിൽ വിവരിച്ചു. പത്മനാഭസ്വാമി അനുഗ്രഹിച്ച നഗരത്തിൽ പലതവണ സന്ദർശിച്ച ഓർമകൾ തനിക്കുണ്ടെന്നും മോദി കത്തിൽ പറയുന്നു.
തിരുവനന്തപുരം ബിജെപിയെ അനുഗ്രഹിച്ചിരിക്കുകയാണെന്നും വികസിത തിരുവനന്തപുരമെന്ന ബിജെപിയുടെ ലക്ഷ്യവും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളും കണ്ടുകൊണ്ടാണ് ജനങ്ങൾ തങ്ങളെ അനുഗ്രഹിച്ചതെന്നും ഇതിൽ നഗരവാസികളോടു നന്ദി പറയുന്നുവെന്നും മോദി കത്തിൽ പറയുന്നു.
നല്ല ഭരണം കാഴ്ചവയ്ക്കാനുള്ള ആശംസകൾനേർന്നാണ് മോദി കത്ത് അവസാനിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ടു മേയർ വി.വി. രാജേഷ് കത്തിന്റെ പൂർണരൂപം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: അടുത്ത സാന്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന്റെ ഒരുക്കങ്ങൾ തുടങ്ങി. ആഗോള അനിശ്ചിതത്വത്തിന്റെയും അമേരിക്ക ഇന്ത്യക്കുമേൽ ചുമത്തിയ 50 ശതമാനം തീരുവയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യത്തിന്റെ സാന്പത്തികമേഖലയ്ക്കു നിർണായകമാണ്.
ഇറക്കുമതി ആശ്രയത്വം കുറച്ച് ചില പ്രധാന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവകൾ വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രമുഖ സാന്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. നീതി ആയോഗ് ഉപാധ്യക്ഷൻ സുമൻ ബെരി, നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്ണ്യം, നീതി ആയോഗ് അംഗങ്ങൾ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തിൽ പങ്കെടുക്കും.
നിർമല സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ എട്ടാമത്തെ ബജറ്റ്, മൂന്നാം മോദിസർക്കാരിന്റെ രണ്ടാമത്തെ സന്പൂർണ ബജറ്റ് എന്നീ സവിശേഷതകൾ അടുത്ത സാന്പത്തികവർഷത്തെ ബജറ്റിനുണ്ട്.
കീഴ്വഴക്കം തെറ്റിയേക്കും
ബജറ്റ് എന്നാണ് അവതരിപ്പിക്കുകയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 2017 മുതൽ എല്ലാ വർഷവും ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിലും ഇക്കുറി ഫെബ്രുവരി ഒന്ന് ഞായറാഴ്ചയായതിനാൽ മറ്റൊരു ദിവസമായിരിക്കും അവതരിപ്പിക്കുകയെന്ന് സൂചനയുണ്ട്.പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയായിരിക്കും ഇതിൽ തീരുമാനമെടുക്കുക.
ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനം ബജറ്റ് അവതരിപ്പിക്കുകയെന്ന കീഴ്വവഴക്കത്തിന് 2017ൽ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയാണ് മാറ്റം കൊണ്ടുവന്നത്. ഏപ്രിൽ ഒന്നുമുതലുള്ള പുതിയ സാന്പത്തികവർഷത്തിന്റെ സുഗമമായ തുടക്കം ലക്ഷ്യമിട്ടായിരുന്നു മാറ്റം.ഈ പതിവ് ഇപ്പോഴത്തെ ധനമന്ത്രിയായ നിർമല സീതാരാമൻ വരെ എത്തിനിൽക്കുന്നു.
ബജറ്റ് ശനിയാഴ്ചയോ ഞായറാഴ്ചയോ അവതരിപ്പിക്കുന്നതിന് സാങ്കേതികമായി തടസങ്ങളൊന്നുമില്ല.
കഴിഞ്ഞ സാന്പത്തികവർഷത്തെ ബജറ്റ് നിർമല ശനിയാഴ്ചയായിരുന്നു അവതരിപ്പിച്ചത്. 2001ലും 2004ലും 2015ലും 2016ലും ബജറ്റ് ശനിയാഴ്ച അവതരിപ്പിച്ചിട്ടുണ്ട്. 1999 ഫെബ്രുവരി 28ന് അന്നത്തെ ധനമന്ത്രിയായിരുന്ന യശ്വന്ത് സിംഹ ഞായറാഴ്ച യാണ് ബജറ്റ് അവതരിപ്പിച്ചത്.
എന്നാൽ, അടുത്ത വർഷത്തെ ഫെബ്രുവരി ഒന്ന് ഞായറാഴ്ചയാണെന്നതിനു പുറമേ ഭക്തിപ്രസ്ഥാനത്തിലെ കവിയായിരുന്ന ഗുരു രവിദാസിന്റെ ജയന്തിയാണെന്നതും ഘടകമാണ്. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനമനുസരിച്ച് 2026ലെ 34 നിയന്ത്രിത അവധികളിൽ ഗുരു രവിദാസ് ജയന്തിയും ഉൾപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി ഒരിക്കലും അധികാരത്തിലെത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് തൻമോയ് ഘോഷ്. ബംഗാൾ എല്ലാ കാലത്തും തൃണമൂലിന്റെ കോട്ടയായിരിക്കുമെന്നും തൻമോയ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെക്കുറിച്ചും തൻമോയ് പ്രതികരിച്ചു.
"പ്രധാനമന്ത്രി ബിജെപിയുടെ മാത്രം അല്ല. എല്ലാവരുടെയും ആണ്. അതുകൊണ്ട് അദ്ദേഹത്തിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ബിജെപിക്കാരനായിട്ടാണ് വരുന്നതെങ്കിൽ കാര്യമില്ല. സംസ്ഥാനത്ത് ഒരിക്കലും ബിജെപി ഭരണം നേടില്ല. എത്ര തവണ വന്നാലും ഫലം കിട്ടില്ല.'-തൻമോയ് പറഞ്ഞു.
"ബംഗാളിന്റെ മണ്ണ് ബിജെപിക്ക് അനൂകൂലമല്ല. ഇവിടെ അവരുടെ വിഭജന രാഷ്ട്രീയം വിലപോകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും ബിജെപി ഒരുപാട് ശ്രമിച്ചതാണ്. എന്നാൽ ഒന്നും നടന്നില്ല. ജനങ്ങൾ തൃണമൂലിനൊപ്പമാണ്.'-തൻമോയി കൂട്ടിച്ചേർത്തു.
National
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലെത്തുമെന്നു ബിജെപി. തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പൊങ്കൽ ആഘോഷിക്കാനാണു നീക്കം.
ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നു ബിജെപി നേതാക്കൾ പറയുന്നു.
രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തമിഴ്നാട്ടിൽ എൻഡിഎ സഖ്യചർച്ചകൾക്ക് വേഗംകൂട്ടും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഏകോപനത്തിനും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും.
National
തിരുവനന്തപുരം: തലസ്ഥാനത്ത് വൈകാതെ എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗരസഭയിൽ ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു.
തിരുവനന്തപുരത്തെ വിജയം ബിജെപിക്ക് ഒരു വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി വിലയിരുത്തി. വിജയത്തെ ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്തു.
1987-ൽ അഹമ്മദാബാദ് കോർപ്പറേഷൻ പിടിച്ചെടുത്ത ശേഷമാണ് ബിജെപി പിന്നീട് ഗുജറാത്തിൽ ഭരണം നേടിയതെന്ന ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സംഖ്യം നേടിയ വിജയം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ പൂർത്തിയാക്കുവാൻ നമ്മുടെ പാർട്ടിക്കു മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു.
നഗരത്തിന്റെ വളർച്ചയ്ക്കും ജനങ്ങളുടെ ജീവിതം എളുപ്പമാക്കുന്നതിനും വേണ്ടി പാർട്ടി പ്രവർത്തിക്കും. കേരളത്തിലെ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും വേണ്ടി വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ളവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.
കേരളം എൽഡിഎഫിനെയും യുഡിഎഫിനെയും കൊണ്ട് പൊറുതിമുട്ടിയെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭരണം കാഴ്ചവയ്ക്കുന്നതിനും വികസിതകേരളം കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരേയൊരു വഴിയായാണ് അവർ എൻഡിഎയെ കാണുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ കാര്യാലയം (പിഎംഒ) ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കു കീഴിൽ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന പുതിയ സമുച്ചയത്തിന്റെ പേര്"സേവാ തീർഥ്’ എന്നാണ്.
പിഎംഒ ഓഫീസിനോടൊപ്പം കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗണ്‍സിൽ സെക്രട്ടേറിയറ്റ്, സന്ദർശനം നടത്തുന്ന വിദേശ പ്രതിനിധികളുമായി ഉന്നതതല ചർച്ചകൾ നടത്തുന്നതിനുള്ള വേദിയായ ഇന്ത്യാ ഹൗസ് എന്നിവ അടങ്ങുന്നതാണ് പുതിയ സമുച്ചയം.
International
ധാക്ക: ഹൃദയത്തിലും ശ്വാസകോശത്തിലും ഉണ്ടായ അണുബാധയെ തുടർന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ഖാലിദ സിയയെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഖാലിദയുടെ സ്ഥിതി ഭേദമായാൽ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കുമെന്നു ബിഎൻപി വക്താവ് അറിയിച്ചു. നവംബർ 23ന് ഖാലിദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി എയർ ആംബുലൻസ് തയാറാക്കിയെന്നും അധികൃതർ അറിയിച്ചു. പേസ്മേക്കറിന്റെ സഹായത്തോടെയാണ് ഖാലിദ ജീവിച്ചിരുന്നത്. മൂന്ന് തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന സിയയെ 2018ൽ ഷെയ്ഖ് ഹസീന സർക്കാർ അഴിമതിക്കുറ്റം ആരോപിച്ച് ജയിലിലടച്ചിരുന്നു. പിന്നാലെ വൈദ്യചികിത്സയ്ക്കായി വിദേശയാത്ര നടത്തുന്നതിൽനിന്നും ഖാലിദയെ വിലക്കി.
ഹസീനയെ പ്രധാനമന്ത്രി പദത്തിൽ നിന്നും പുറത്താക്കിയതിനു തൊട്ടുപിന്നാലെ കഴിഞ്ഞ വർഷം ഖാലിദ സിയ ജയിൽ മോചിതയായിരുന്നു. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്ന് ഖാലിദ സിയ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ബംഗ്ലദേശിൽ ഉണ്ടായ വിദ്യാർഥി പ്രക്ഷോഭം നയിക്കാൻ ഖാലിദയും മുൻനിരയിലുണ്ടായിരുന്നു.
National
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യ സന്ദർശിക്കും. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് 2025 ഡിസംബര്‍ 4-5 തീയതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും,'-വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിലെത്തുന്ന പുടിൻ രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്റ്റില്‍ മോസ്കോ സന്ദര്‍ശിച്ച വേളയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അന്ന് തീയതികള്‍ അന്തിമമായിരുന്നില്ല.
National
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം വീണ്ടും റദ്ദാക്കി. ഇത് തുടർച്ചയായ മൂന്നാം തവണയാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കുന്നത്. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചാണ് നെതന്യാഹുവിന്റെ സന്ദർശനം മാറ്റിവച്ചതെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് കാരണമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണ വിശ്വാസമുണ്ടെന്നും നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയ തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡിസംബർ പകുതിയോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഡൽഹി സ്ഫോടനത്തെയും നെതന്യാഹുവിന്റെ സന്ദർശനത്തെയും ബന്ധിപ്പിക്കുന്നതു നിരുത്തരവാദപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
National
കോൽക്കത്ത: എസ്ഐആറിലൂടെ സംസ്ഥാനത്തെ ഒരു വോട്ട് പോലും നീക്കാൻ അനുവദിക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മുഖ്യമന്ത്രി കസേരയിൽ താൻ ഇരിക്കുന്നിടത്തോളം കാലം ഒരാളും എസ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും മമത പറഞ്ഞു.
"എന്തിനാണ് എസ്ഐആർ നടത്തുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പോലും വ്യക്തതയില്ല. ബംഗ്ലാദേശികളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാനാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തിനാണ് എസ്ഐആർ നടത്തുന്നത്.'- മമത ചോദിച്ചു.
"ഒരു കാര്യം പ്രധാനമന്ത്രിയും ബിജെപിയും ഓർക്കുന്നത് നല്ലതാണ്. ഇതേ വോട്ടർ പട്ടിക വച്ച് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് നിങ്ങൾ മൂന്നാം തവണയും അധികാരത്തിലെത്തിയത്. ഈ വോട്ടർ പട്ടികയിലെ ആളുകളെ നീക്കം ചെയ്യുകയാണെങ്കിൽ കേന്ദ്ര സർക്കാരും രാജിവച്ച് പുറത്തുപോകണം. അതാണ് വേണ്ടത്.'-മമത കൂട്ടിച്ചേർത്തു.
National
ബംഗളൂരു: എല്ലാ കാലത്തും ജെഡി-എസ് എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദോവഗൗഡ. എന്ത് സാഹചര്യം വന്നാലും എൻഡിഎ വിടില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. പാർട്ടിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ജെഡി-എസ് എൻഡിഎയുടെ ഭാഗമാണ്. എല്ലാ കാലത്തും അങ്ങനെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നേതൃത്വത്തെ പൂർണമായി വിശ്വസിക്കുന്നു. ശക്തമായ സർക്കാരാണ് രാജ്യം ഭരിക്കുന്നത്.'-ദേവഗൗഡ പറഞ്ഞു.
നീതിഷ് കുമാറിനെ പോലെ തന്നെ കുമാരസ്വാമിയും എൻഡിഎയിലെ പ്രധാനപ്പെട്ട നേതാവാണെന്നും ദേവഗൗഡ പറഞ്ഞു. വടക്ക് നിതീഷ് ആണെങ്കിൽ തെക്ക് കുമാരസ്വാമി ആണെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.
കർണാടക സർക്കാരിനെയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ദേവഗൗഡ വിമർശിച്ചു. ജനവിരുദ്ധ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎ വൻ വിജയം നേടുമെന്നും ജെഡി-എസ് ദേശീയ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
National
പാറ്റ്ന: ബിഹാറിൽ ജെഡി-യു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച (നവംബർ 20) നടക്കും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് എൻഡിഎ നേതാക്കൾ അറിയിച്ചത്.
സത്യപ്രതിജ്ഞാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും എന്നാണ് സൂചന. മുഖ്യമന്ത്രിയായി നിതീഷ് സത്യപ്രതിജ്ഞ ചെയ്യുക പത്താം തവണയാണ്.
ഇത്തവണ വൻ വിജയം നേടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ വീണ്ടും അധികാരത്തിലെത്തുന്നത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്. മഹാസഖ്യത്തിന് 35 സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്.
National
കോൽക്കത്ത: ബിഹാറല്ല ബംഗാളെന്നും മമത ബാനർജി തന്നെ നാലാം തവണയും സംസ്ഥാനം ഭരിക്കുമെന്നും തൃണമൂൽ കോൺഗ്രസ്. ബിഹാറിന് ശേഷം ഇനി ബംഗാളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാൾ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നും തൃണമൂൽ കോൺഗ്രസിന്റെ പ്രതികരണം.
ബംഗാൾ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂലിന്റെ മുതിർന്ന നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞു. ബംഗാളിന്റെ ഭാഷയെയും, പ്രതീകങ്ങളെയും സംസ്കാരത്തെയും അപമാനിച്ച ബിജെപിയോട് ജനങ്ങൾ പൊറുക്കില്ലെന്നും സാഗരിക ഘോഷ് തുറന്നടിച്ചു.
2026ലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ബിഹാറിന്റെ അയൽ സംസ്ഥാനമായ ബംഗാൾ പിടിക്കണമെന്നാണ് ബിജെപി പ്രവർത്തകർക്ക് ലഭിച്ച നിർദേശം. ബിഹാറിലെയും ബംഗാളിലും രാഷ്ട്രീയ സമവാക്യങ്ങൾ വ്യത്യസ്തമാണ്.
ബിഹാർ വിജയം ബംഗാളിൽ ഒരു മാറ്റവുമുണ്ടാക്കില്ല. ബിജെപിയെ ബംഗാളിൽ ശത്രുവായാണ് കാണുന്നത്. ജനങ്ങളുട അനുഗ്രഹം എന്നും മമത ബാനർജിക്ക് ഒപ്പമാണ്. ദീദി നാലാം വട്ടവും ബംഗാൾ ഭരിക്കുമെന്നും തൃണമൂൽ നേതാക്കൾ തുറന്നടിച്ചു.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയെത്തിയത്. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നേതാക്കന്മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി ഇവരോട് ഉടൻ സംസാരിക്കും.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ളവർ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ പാർട്ടി ആസ്ഥാനത്തെത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം നേടിയ മഹാവിജയത്തിൽ ബിഹാറിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജനങ്ങളുടെ വിധി ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുമെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിതെന്നും മോദി പറഞ്ഞു.
വരും കാലങ്ങളിൽ ബിഹാറിന്റെ പുരോഗതിക്കും ബിഹാറിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും ബിഹാറിന്റെ സംസ്കാരത്തിനും വേണ്ടി ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും മോദി പറഞ്ഞു.
സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനം എൻഡിഎക്ക് വോട്ട് ചെയ്തത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻഡിഎ സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങളെന്നും മോദി എക്സിൽ കുറിച്ചു.
Kerala
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം.
എറണാകുളം - ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റുതീര്‍ന്നത്.
എസി ചെയര്‍ കാറിന് 1,095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2,280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ബംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഒൻപത് മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊത്തന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
മറ്റ് മൂന്ന് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.
Leader Page
വിശ്വാസം നഷ്ടപ്പെട്ടാല്‍ പ്രതീക്ഷപോലും ഇല്ലാതാകും. വിശ്വാസം, അതല്ലേ എല്ലാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും വിശ്വസനീയമായ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയുടെ തെരഞ്ഞെടുപ്പു കമ്മീഷന്. വ്യാജവോട്ടുകളും ഡ്യൂപ്ലിക്കേറ്റ് വോട്ടുകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളും വ്യാജ വിലാസങ്ങളും മുതല്‍ ചില വിഭാഗം വോട്ടര്‍മാരെ നീക്കുന്നതും ചില വോട്ടുകള്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ക്കുന്നതും അടക്കമുള്ള വോട്ടര്‍പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത വലിയ പരീക്ഷണത്തിലാക്കി.
വോട്ടുകൊള്ളയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ആരോപിച്ചു. ഇതിലൊരു സംശയവുമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ആസൂത്രിതവും കേന്ദ്രീകൃതവുമായാണ് ബിജെപി തെരഞ്ഞെടുപ്പു കൃത്രിമം നടത്തുന്നത്. ഇതിന്റെ രീതി തുറന്നുകാട്ടുന്നതിന് വിപുലമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ പുറത്തുവിടുന്ന പ്രക്രിയ തുടരുമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന പത്രസമ്മേളനം നടത്തി രണ്ടാം ദിവസമാണ് പ്രതിപക്ഷ നേതാവ് ആരോപണം കടുപ്പിച്ചത്.
പ്രധാനമന്ത്രിയും കരിനിഴലില്‍
തെരഞ്ഞെടുപ്പു കൊള്ളയിലൂടെയാണ് (‘ചുനാവ് ചോരി’) നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന രാഹുലിന്റെ പുതിയ ആരോപണം അതീവ ഗുരുതരമാണ്. ഗുജറാത്തിലും വോട്ടുകൊള്ള നടന്നു. ആദ്യഘട്ടം വോട്ടെടുപ്പു കഴിഞ്ഞ ബിഹാറിലും വോട്ടുതട്ടിപ്പുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടുകൊള്ള നടന്നു. രാജ്യത്തു പലയിടത്തും ഇതാവര്‍ത്തിക്കുന്നുണ്ട്. ബിജെപി തെരഞ്ഞെടുപ്പുകൊള്ളയില് മുഴുകിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും തെരഞ്ഞെടുപ്പു കമ്മീഷന് ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ഹരിയാനയിലെ ജനവിധി അപ്പാടെ അട്ടിമറിച്ച 25 ലക്ഷം വോട്ടുകളുടെ തട്ടിപ്പിന്റെ വിശദാംശങ്ങളാണ് ‘വോട്ടു ചോരി’ പരമ്പരയിലെ മൂന്നാമതു പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പുറത്തുവിട്ടത്. വോട്ടുതട്ടിപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒത്താശയോടെ അഞ്ചു രീതികള്‍ ബിജെപി ഉപയോഗിച്ചു എന്നാണ് ആരോപണം. ധാരാളം തെളിവുകളുണ്ട്. ഇന്ത്യയിലെ പുതുതലമുറയ്ക്കും (ജെന്‍ സെഡ്) യുവാക്കള്‍ക്കും വ്യക്തമായ തെളിവുകള്‍ കാണിച്ചുകൊടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം.
ശരിതെറ്റുകള്‍ കണ്ടെത്തണം
രാഹുല്‍ പറഞ്ഞതു ശരിയാകാം, തെറ്റാകാം. നിഷ്പക്ഷമായ അന്വേഷണത്തിലാണു സത്യം കണ്ടെത്തേണ്ടത്. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ് രാഹുലിന്റെ ആരോപണം. രാജ്യമൊട്ടാകെ ലൈവ് ആയി നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങള്‍ വസ്തുതാപരമായ തെളിവുകളോടെ വിശദീകരിക്കാന്‍ ഭരണഘടനാ സ്ഥാപനത്തിനു കഴിയണം. രാഹുല്‍ സാധാരണക്കാരനല്ല, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവാണ്. പ്രധാനമന്ത്രി കഴിഞ്ഞാല്‍ ജനാധിപത്യത്തില്‍ ഏറ്റവും സുപ്രധാന ഭരണഘടനാപദവി. പക്ഷേ, തെളിവുകള്‍ സഹിതം രാഹുല്‍ ഉന്നയിച്ച വന്‍ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനുപോലും തെരഞ്ഞെടുപ്പു കമ്മീഷന് തയാറായിട്ടില്ല. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണിതെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല.
മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പേരെടുത്താണ് രാഹുൽ വിമര്‍ശിച്ചിരിക്കുന്നത്. ആരോപണം തെറ്റാണെങ്കില്‍ രാഹുലിനെതിരേ കേസെടുക്കണം. ഗുരുതരമായ കുറ്റമെങ്കില്‍ അദ്ദേഹത്തെ തെരഞ്ഞെടുപ്പു കമ്മീഷന് അയോഗ്യനാക്കാം. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനും കമ്മീഷനു കഴിയും.
സംശയനിഴലില്‍ നടപടികള്‍
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ ചേര്‍ന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷണറെ തെരഞ്ഞെടുത്തിരുന്നത്. ചീഫ് ജസ്റ്റീസിനെ മാറ്റി പകരം പ്രധാനമന്ത്രിയും അദ്ദേഹം നിയോഗിക്കുന്ന മന്ത്രിയും തീരുമാനിക്കുന്നതിനായി മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമഭേദഗതി പാസാക്കി. മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും രണ്ടു സഹ കമ്മീഷണര്‍മാരെയും ഫലത്തില്‍ മോദിയും അമിത് ഷായുമാണു നിയമിച്ചത്. പേരിനുള്ള നിഷ്പക്ഷതപോലും ഇതോടെ നഷ്ടമായി. വോട്ടുകൊള്ളയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം ഒരുവിഭാഗം ജനമെങ്കിലും വിശ്വസിക്കാന്‍ ഇതു ധാരാളം.
പോളിംഗ് ബൂത്തുകളിലെ നിര്‍ണായക സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ, ഫോട്ടോ തെളിവുകള്‍ 45 ദിവസം കഴിഞ്ഞു നശിപ്പിക്കാനായി പ്രത്യേക ഉത്തരവുകൂടി ഇറക്കിയതോടെ തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി കൂടുതല്‍ സംശയമുനയിലായി. ഹൈക്കോടതികളില്‍ 45 ദിവസത്തിനകം തെരഞ്ഞെടുപ്പു ഹര്‍ജി നല്‍കാത്ത എല്ലാ മണ്ഡലങ്ങളിലെയും ദൃശ്യ തെളിവുകള്‍ നശിപ്പിക്കാനുള്ള തീരുമാനം ദുരൂഹവും കള്ളം മറയ്ക്കാനുമാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ വേഗത്തില്‍ കണ്ടെത്താന്‍ കമ്മീഷന് ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യ 2022 മുതല്‍ ഉപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിനും വിശ്വാസയോഗ്യമായ മറുപടിയില്ല. ബിജെപി 50 കൊല്ലം ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയും സംശയകരമാണ്. അജയ്യരെന്നു കരുതിയ കോണ്‍ഗ്രസിനെയും ഇന്ദിരാ ഗാന്ധിയെയും താഴെയിറക്കിയവരാണ് ഇന്ത്യന്‍ ജനതയെന്നതു വിസ്മരിക്കാതിരിക്കട്ടെ.
ഒന്നും രണ്ടുമല്ല, കള്ളവോട്ടുകള്‍
വ്യാപകമായി ഡ്യൂപ്ലിക്കേറ്റുകള്‍, ബള്‍ക്ക് വോട്ടുകള്‍, വീടുള്ളവര്‍ക്കു പോലും വീട്ടുനമ്പരായി പൂജ്യം നല്‍കുന്നത് അടക്കമുള്ള തെറ്റായ വിവരങ്ങളും വിലാസങ്ങളുമുള്ള വോട്ടുകള്‍, വ്യാജ ഫോട്ടോകള്‍, തിരിച്ചറിയാനാകാത്ത വിളറിയ ഫോട്ടോകള്‍ എന്നിവ വോട്ടുതട്ടിപ്പിന്റെ രീതികളാണ്. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറിന്റെയും വോട്ടര്‍പട്ടികയില്‍നിന്നു നീക്കുന്നതിനുള്ള ഫോം ഏഴിന്റെയും വലിയ ദുരുപയോഗവും വോട്ടുകൊള്ളയുടെ മാര്‍ഗമാണെന്ന് രാഹുല്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 ലക്ഷത്തിലധികം (19,26,351) ബള്‍ക്ക് വോട്ടുകള്‍; 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകള്‍; 93,174 തെറ്റായ വിലാസങ്ങള്‍; വ്യാജ ഫോട്ടോകളും തിരിച്ചറിയാനാകാത്ത ഫോട്ടോകളുമുള്ള 1,24,177 വോട്ടുകള്‍ എന്നിവയടക്കം ജനവിധി അട്ടിമറിച്ച കള്ളവോട്ടുകളുടെ തെളിവുകളാണു രാഹുല്‍ പുറത്തുവിട്ടത്. ഒറ്റപ്പെട്ട ഏതാനും കേസുകളല്ല, 25 ലക്ഷം വോട്ടുകളുടെ ക്രമക്കേടാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബിജെപി അനുകൂല മാധ്യമപ്രവര്‍ത്തകരും ലേഖകനും അടക്കം എല്ലാവര്ക്കും അതു വിശ്വസനീയമായി തോന്നിയതില്‍ രാഷ്ട്രീയ ചായ്വുകളില്ലായിരുന്നു.
ഗോപാലകൃഷ്ണന്റെ വീരവാദം
പതിവുപോലെ കമ്മീഷനെ ന്യായീകരിക്കാന്‍ ബിജെപിക്കാരും ബിജെപി അനുകൂല മാധ്യമങ്ങളും രംഗത്തെത്തി. ബ്രസീലുകാരിയുടെ ഫോട്ടോയുള്ള രണ്ടു വനിതാ വോട്ടര്‍മാരെ ചില മാധ്യമങ്ങള്‍ കാണിച്ചു. രാഹുല്‍ കാണിച്ച ഫോട്ടോയിലെ യുവതി ബ്രസീലുകാരിയല്ലെന്ന വ്യാജ പ്രചാരണം ബിജെപിക്കാരും ചില പ്രമുഖ മാധ്യമങ്ങളും നടത്തിയിരുന്നു. വീഡിയോ സന്ദേശവുമായി ബ്രസീലുകാരിതന്നെ രംഗത്തെത്തിയതോടെയാണ് ഇവര്‍ ആ വാദം വിഴുങ്ങിയത്. രാഹുല്‍ പ്രദര്‍ശിപ്പിച്ച ഗോപാലകൃഷ്ണന്റെ വീഡിയോ വ്യാജമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജുജു പറഞ്ഞതു ഞെട്ടിച്ചു. ആ വീഡിയോ ഒറിജിനലാണെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ തെളിയിച്ചതോടെ ആ കള്ളം പൊളിഞ്ഞു.
Sports
ന്യൂഡൽഹി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെക്ടാക്കുലർ വിൻ (അതിശയകരമായ ജയം) എന്നാണ് മോദി എക്സിൽ കുറിച്ചത്.
ഇന്ത്യൻ വനിതകൾ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂർണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വർക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി കുറിച്ചു.
ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യൻമാർക്ക് കായികരംഗത്തേക്ക് കടക്കാൻ പ്രചോദനമാകുമെന്നും മോദി കുറിച്ചു.